അന്റിമൂസയിൽ നിന്നുള്ള കത്ത്

മത്സ്യകന്യകമാർ മിത്തല്ലെന്നാണല്ലോ നിന്റെ മതം,  ശരിയായിരിക്കാം.
ഗ്രീക്ക് പുരാണത്തിൽ മത്സ്യകന്യകമാരോട് സാമ്യമുള്ള ഒരു കൂട്ടരുണ്ട് – സിറെനുകൾ.പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട അന്റിമൂസ ദ്വീപിൽ അവർ താമസിക്കുന്നത്രെ. അവരുടെ മധുരമായ പാട്ടിൽ ആകൃഷ്ടരായി ദ്വീപിൽ നങ്കൂരമിടാൻ ശ്രമിക്കുന്ന നാവികർ കപ്പൽ പാറക്കെട്ടിലിടിച്ച് തകർന്ന് മരിക്കാറാണ് പതിവ്.


ഇവിടെയൊരു നാവികൻ കപ്പൽ തകർന്നെങ്കിലും ഇനിയും മരിച്ചിട്ടില്ല. കക്ഷിക്ക് ദ്വീപ് നന്നായി ബോധിച്ചു എന്നതാണ് തമാശ. ഇടയ്ക്കിടെ പെയ്യുന്ന മഴ ആസ്വദിച്ച്, സുലഭമായ പഴങ്ങൾ കഴിച്ച്, പാറക്കെട്ടുകൾ വരുത്തിവെക്കുന്ന അപകടങ്ങൾ കുറയ്ക്കാൻ എന്താണ് വഴിയെന്നാലോചിച്ച്,   കക്ഷി അവിടെ കറങ്ങി നടപ്പുണ്ട്.


ഒറ്റയ്ക്കൊരു ദ്വീപിലകപ്പെട്ട മനുഷ്യൻ അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമായിരിക്കുമല്ലേ? നമ്മുടെ നാവികൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. അവന്റെ മത്സ്യകന്യക ഒരുപക്ഷേ വീണ്ടും കൂട്ടുകൂടിയാലോ? അയധാർത്ഥമായ കാരണങ്ങൾ നിർമിക്കുന്നതു നിർത്തി, പ്രായോഗികതയുടെ യാന്ത്രികത വിട്ട് അവൾക്കവനോട് പ്രണയം തോന്നിയാലോ? കുറച്ചുകാലം എന്തുതന്നെയായാലും ദ്വീപിൽ കഴിയാനാണ് തീരുമാനം. കാട്ടുകിഴങ്ങുകളെയും പഴങ്ങളെയും വിശ്വസിക്കാൻ കഴിയില്ല, കൃഷി ചെയ്യണം.

നിനക്കറിയുമോ, മനുഷ്യനും മണ്ണും തമ്മിലുള്ള രതിയാണ് കൃഷി. തെല്ലു നോവിക്കുമെങ്കിലും പ്രണയത്തോടെയാണ് കർഷകൻ നിലമൊരുക്കുന്നത്. തന്നിൽ വിതയ്ക്കപ്പെടുന്ന വിത്ത് സ്വന്തം ഗർഭപാത്രത്തിൽ വളർത്തി നല്ല വിളവായി മണ്ണ് തിരികെ കൊടുക്കുന്നു. ഈ പ്രണയം കാരണമാവാം കൃഷിക്കാർ മണ്ണിനോട്, കൃഷിയിടത്തോട്, ഇത്രയും അടുപ്പവും സ്നേഹവും കാണിക്കുന്നത്.

പ്രണയം മനുഷ്യരെ കരുത്തരാക്കുമെന്നാണ്. ആ കരുത്താവുമല്ലേ നന്ദിഗ്രാമിലെ മനുഷ്യരെ പ്രത്യയശാസ്ത്രം മറന്ന ഭരണകൂടത്തിന്റെ തോക്കുകൾക്ക് മുന്നിലേക്ക് പറഞ്ഞുവിട്ടത്?

ഒന്നു നോക്കൂ, പ്രണയം നമ്മുടെ ചിന്തകളെ ഏതെല്ലാം വഴികളിലൂടെയാണ് കൊണ്ടുപോവുന്നതെന്ന്! വിജനമായ കടൽ തീരത്തെ ചുവന്ന വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കിരിക്കുമ്പോൾ തിരിച്ചു കിട്ടാത്ത പ്രണയത്തിന്റെ നിരർത്ഥകതയെക്കുറിച്ചും ചിന്തിക്കാറുണ്ട്. നാസ്തികനായ നാവികനപ്പോൾ സെന്റ് ഫ്രാൻസിസിന്റെ പ്രാർത്ഥന ചൊല്ലും.

“ O Divine Master, grant that I may
Not so much seek to be consoled as to console
To be understood, as to understand
To be loved, as to love
For it is in giving that we receive
And it’s in pardoning that we are pardoned
And it’s in dying that we are born to Eternal Life
Amen”

Leave a comment